ലോയയുടെ മരണം : പ്രതിപക്ഷം രാഷ്ട്രപതിയെ സന്ദർശിച്ചു
ന്യൂഡൽഹി : ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 15 പ്രതിപക്ഷ എം.പിമാർ രാഷ്ട്രപതിയെ സന്ദർശിച്ചു. 114 എം.പിമാർ രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
നിവേദനത്തോട് രാഷ്ട്രപതി പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കപിൽ സിബൽ, ഗുലാം നബി ആസാദ്, ഡി. രാജ എന്നീ മുതിർന്ന നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹറാബ്ദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസ് വിചാരണ ചെയ്തിരുന്ന ജഡ്ജിയായിരുന്നു ബി.എച്ച് ലോയ. കേസിന്റെ വിചാരണയ്ക്കിടയിൽ 2014 ഡിസംബർ ഒന്നിന് നാഗ്പൂരിൽ വച്ച് ഹൃദയാഘാതത്താലാണ് ലോയയുടെ മരണം. 2017 നവംബറിൽ ലോയയുടെ സഹോദരി അദ്ദേഹത്തിന്റെ ദുരൂഹ മരണത്തിൽ സംശയ മുന്നയിച്ചതോടെയാണ് ഈ വിഷയം ഉയർന്ന് വന്നത്.
ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബേ ഹൈക്കോടതിയുടെ മുന്നിൽ ജനുവരി എട്ടിന് പൊതു താൽപര്യ ഹർജി വന്നിരുന്നു. ബോംബെ ലോയേഴ്സ് അസോസിയേഷനാണ് പരാതി നൽകിയത്. നിലവിൽ ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.




