കീമോയ്ക്ക് പകരം സ്മാർട്ട് മരുന്ന്: അർബുദചികിത്സയിൽ ചരിത്ര മുന്നേറ്റവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ
ഷീബ വിജയൻ
ഗുവാഹത്തി: അർബുദചികിത്സാ രംഗത്ത് ചരിത്രപരമായ മുന്നേറ്റവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ. പരമ്പരാഗത കീമോതെറപ്പിക്ക് പകരമായി ഉപയോഗിക്കാൻ സാധിക്കുന്ന 'ആർകെ-251' (RK-251) എന്ന സ്മാർട്ട് കാൻസർ മരുന്ന് ഇന്ത്യൻ ഗവേഷകർ വിജയകരമായി പരീക്ഷിച്ചു. ഗുവാഹത്തി ഐ.ഐ.ടി, സയൻസ് ആൻഡ് ടെക്നോളജി അഡ്വാൻസ്ഡ് സ്റ്റഡി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദഗ്ധർ സംയുക്തമായാണ് ഈ നേട്ടം കൈവരിച്ചത്. പ്രശസ്തമായ 'എസിഎസ് ജേണൽ ഓഫ് മെഡിസിനൽ കെമിസ്ട്രി'യിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
നിലവിലുള്ള കീമോതെറപ്പി ചികിത്സ രീതികൾ അർബുദകോശങ്ങൾക്കൊപ്പം ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെയും നശിപ്പിക്കുകയും രോഗികളിൽ കടുത്ത പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ശരീരത്തിലൂടെ സഞ്ചരിക്കുമ്പോൾ സാധാരണ കോശങ്ങളിൽ നിർജീവമായിരിക്കുകയും, കൃത്യമായി ട്യൂമർ ഭാഗത്ത് എത്തുമ്പോൾ മാത്രം സജീവമാവുകയും ചെയ്യുന്ന തരം (Targeted Therapy) സ്മാർട്ട് മരുന്നാണ് ആർകെ-251.
അർബുദകോശങ്ങളിൽ ഉയർന്ന അളവിൽ കാണപ്പെടുന്ന റിയാക്ടീവ് ഓക്സിജൻ സ്പീഷീസുമായി (ROS) സമ്പർക്കം വരുമ്പോൾ ഒരു മോളിക്യുലാർ സ്വിച്ച് പോലെ ഈ മരുന്ന് പ്രവർത്തിക്കുന്നു. തുടർന്ന് 'NBDHEX' എന്ന ശക്തമായ ആന്റി-കാൻസർ ഘടകത്തെ പുറത്തുവിട്ട്, അർബുദകോശങ്ങളുടെ നിലനിൽപ്പിന് കാരണമാകുന്ന പ്രോട്ടീനുകളെ നശിപ്പിക്കുകയാണ് ഇതിന്റെ പ്രവർത്തനം. സാധാരണ കോശങ്ങളെ സുരക്ഷിതമായി നിലനിർത്തി കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യമിടാൻ ഇതിലൂടെ സാധിക്കും.
cvxcvxcxcvx

