മണിപ്പൂരിൽ വീണ്ടും ചോരച്ചൊരിച്ചിൽ: രണ്ട് കുക്കി-സോ വനിതകൾ വെടിയേറ്റു കൊല്ലപ്പെട്ടു
ശാരിക
ഇംഫാൽ: മണിപ്പൂരിൽ വംശീയ കലാപം രൂക്ഷമായി തുടരുന്നതിനിടെ രണ്ട് കുക്കി-സോ വിഭാഗത്തിൽപ്പെട്ട വനിതകൾ കൂടി കൊല്ലപ്പെട്ടു. തമെങ്‌ലോങ് ജില്ലയിലെ ലെയ്‌സങ്ഫായി ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ആക്രമികൾ ഗ്രാമത്തിലെ നിരവധി ഫാം ഹൗസുകൾക്ക് തീയിടുകയും ചെയ്തു.
നഴ്സിങ് പഠനം പൂർത്തിയാക്കിയ കിംജൽഹായ് സിങ്സൺ (28), വിറക് ശേഖരിക്കാൻ പോയ ഫാൽനെയിചോങ് സിറ്റ്‌ലൗ (76) എന്നിവരാണ് കൊല്ലപ്പെട്ടത്. തമെങ്‌ലോങിൽ ദമ്പതികൾ ഉൾപ്പെടെ നാല് കുക്കി-സോ നിവാസികൾ കൊല്ലപ്പെട്ട് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം നടന്നത്. കൊലപാതകത്തെ ശക്തമായി അപലപിച്ച കുക്കി പീപ്പിൾസ് അലയൻസ് (കെ.പി.എ) എം.എൽ.എ കിംനിയോ ഹാങ്ഷിങ്, നിരപരാധികൾക്ക് നേരെ തുടരുന്ന അക്രമങ്ങളിൽ അധികാരികളുടെ നിഷ്ക്രിയത്വത്തെ ചോദ്യം ചെയ്തു.
അതിനിടെ, അക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്നും കോൾഡ് സ്റ്റോറേജുകളിൽ സൂക്ഷിച്ചുവെച്ച് പ്രതിഷേധിക്കാനും കുക്കി-സോ കൗൺസിൽ സിവിൽ സൊസൈറ്റി സംഘടനകൾക്ക് നിർദേശം നൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടനടി ഇടപെടണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. മണിപ്പൂർ വംശീയ അക്രമങ്ങളിൽ ഇതുവരെ 306-ലധികം പേർ കൊല്ലപ്പെടുകയും 49 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ.
aefsdddfs

