നീറ്റ് യുജി പുനഃപരീക്ഷ: സുപ്രധാന ഹർജി സുപ്രീം കോടതി തള്ളി; പരീക്ഷ മുൻ നിശ്ചയിച്ച പ്രകാരം നടക്കും
ഷീബ വിജയൻ
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ജൂൺ 21-ലേക്ക് മാറ്റിവെച്ച പുനഃപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സുപ്രധാന ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ മുൻ നിശ്ചയിച്ച പ്രകാരം പരമ്പരാഗതമായ 'പെൻ ആൻഡ് പേപ്പർ' (ഓഫ്ലൈൻ) രീതിയിൽ തന്നെയാകും പരീക്ഷ നടക്കുകയെന്ന് വ്യക്തമായി. ആർജെഡി എം.പി സുധാകർ സിംഗ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. നിലവിൽ ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വലിയ സമ്മർദത്തിലാണെന്നും, അവസാന നിമിഷം പരീക്ഷാ രീതി മാറ്റുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം ഹർജികൾ മുൻപും തള്ളിയിട്ടുള്ളതാണെന്ന് വ്യക്തമാക്കിയ കോടതി, വിഷയം വേനലവധിക്ക് ശേഷം ജൂലൈയിൽ വിശദമായി പരിഗണിക്കാനായി മാറ്റിവെച്ചു. മേയ് മൂന്നിന് നടന്ന ആദ്യ പരീക്ഷ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയിരുന്നു.
asaswasas

