ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതി: 12 മരണം

ഷീബ വിജയൻ
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയിൽ 12പേർ മരിച്ചതായി റിപ്പോർട്ട്. മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ഹിമാചൽ പ്രദേശിലെ വിവിധയിടങ്ങളിൽ അഞ്ചുപേർക്കാണു ജീവൻ നഷ്ടമായത്. ഹിമാചൽപ്രദേശിൽ ഇന്നലെ ഒന്പതു മേഘവിസ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്. ധർമശാലയിൽ കുടുങ്ങിയ 250 പേരെ രക്ഷപ്പെടുത്തിയതായി ഔദ്യോഗികവൃത്തങ്ങൾ സ്ഥിരീകരിച്ചു. വെള്ളപ്പൊക്കത്തിൽ നിരവധിപ്പേർ ഒഴുകിപ്പോയി. ദുരന്തനിവാരണസേനയും പോലീസും സംയുക്തമായി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഇതുവരെ അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തു. നാലുപേരെ തിരിച്ചറിഞ്ഞു. കാട്ടിൽനിന്ന് ഒരാളെ രക്ഷപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു.
ജമ്മു കാഷ്മീരിലെ രജൗരിയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ടു കുട്ടികൾ മരിച്ചു. കന്നുകാലികളെ മേയ്ക്കുന്നതിനിടെ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. പൂഞ്ച്, ഉദ്ധംപുർ എന്നിവിടങ്ങളിലും മേഘവിസ്ഫോടനമുണ്ടായി. ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്കു ബസ് മറിഞ്ഞ് കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരുന്നു. ഒമ്പതുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. വരുന്ന രണ്ടുദിവസം കൂടി ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാഷ്മീർ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി.
wasddfsdsafas