വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും 34 മരണം


ഷീബ വിജയൻ

ഗോഹട്ടി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 34 ആയി. ആസാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയിൽ മൂന്നുപേർ മരിച്ചു. ഇതോടെ മരണ സംഖ്യ പതിനൊന്നായി. ആസാം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഞായറാഴ്ച പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം കിഴക്കന്‍ ആസാമിലെ ലഖിംപൂരില്‍ ഒരാളും ഗോലാഘട്ടില്‍ രണ്ട് പേരും മരിച്ചതായാണ് വ്യക്തമാക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി മന്ത്രി ജയന്ത മല്ല ബറുവ അറിയിച്ചു. ആസാമിലെ 19 ജില്ലകളിലായി 3.6 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. 764 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം നാശം വിതച്ചു. തലസ്ഥാനമായ ഗോഹട്ടിയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കാംരൂപ്, കാംരൂപ് മെട്രോപോളിറ്റൻ, കാചാർ ജില്ലകളിൽ കനത്ത നാശമാണ് വിതച്ചത്. ദിബ്രുഗഡ്, നീമാതിഘട്ട് എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര നദി അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. മറ്റ് അഞ്ച് നദികളും അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. മേയ് 29 ന് മുൻഷിതാംഗിലെ ടീസ്റ്റ നദിയിലേക്ക് വാഹനം മറിഞ്ഞ് കാണാതായ എട്ട് വിനോദസഞ്ചാരികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

മിസോറമിലെ സെർചിപ് ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീടുകൾ തകർന്ന് നാലു പേർ മരിച്ചു. മരിച്ചവരിൽ മൂന്നു മ്യാൻമർ അഭയാർഥികളും ഉൾപ്പെടുന്നു. വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് കനത്ത മഴയാണുള്ളത്. മേഘാലയയിൽ രണ്ടു പെൺകുട്ടികൾ മിന്നലേറ്റും ഒരാൾ ഒഴുക്കിൽപ്പെട്ടും മരിച്ചു. സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. 10 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. മണിപ്പുരിലെ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ, ബിഷ്ണുപുർ, കാക്ചിംഗ് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി. വടക്കൻ സിക്കിമിൽ 1,200-ലധികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ത്രിപുരയിൽ പതിനായിരത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ ആസാ, സിക്കിം, അരുണാചൽ പ്രദേശ് മുഖ്യമന്ത്രിമാരുമായും മണിപ്പൂർ ഗവർണറുമായും സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു.

article-image

casasddfsdsa

You might also like

Most Viewed