ബഹ്റൈനിൽ വേനൽക്കാല വാഹന സുരക്ഷാ കാമ്പയിന് തുടക്കം; കടുത്ത ചൂടിൽ ജാഗ്രത പാലിക്കാൻ നിർദേശം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ വേനൽക്കാലത്ത് കഠിനമായ ചൂട് കാരണം വാഹനങ്ങൾക്കുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ സിവിൽ ഡിഫൻസും ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡും ചേർന്ന് പുതിയ സുരക്ഷാ കാമ്പെയ്ന് തുടക്കം കുറിച്ചു. എൻജിൻ കൂളിംഗ് സിസ്റ്റം, കൂളന്റ് ലെവൽ, ഹോസുകൾ, ബ്രേക്ക് ഫ്ലൂയിഡ് എന്നിവയും ടയറുകളിലെ മർദ്ദവും കൃത്യമായ അളവിലാണെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.
ചൂട് തട്ടിയാൽ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള സിഗരറ്റ് ലൈറ്ററുകൾ, എയറോസോൾ ക്യാനുകൾ, മൊബൈൽ ഫോണുകൾ, പവർ ബാങ്കുകൾ എന്നിവ വാഹനത്തിനുള്ളിൽ ഉപേക്ഷിക്കരുത്. പ്രവർത്തനക്ഷമമായ അഗ്നിശമന ഉപകരണം, റിഫ്ലക്ടീവ് വാണിംഗ് ട്രയാങ്കിൾ എന്നിവ വാഹനത്തിൽ നിർബന്ധമായും കരുതണം. കുട്ടികളെ ഒരു കാരണവശാലും ചെറിയ സമയത്തേക്ക് പോലും വാഹനത്തിൽ തനിച്ചാക്കി പോകരുതെന്നും രക്ഷിതാക്കൾക്ക് മുന്നറിയിപ്പുണ്ട്. വാഹനാപകടമോ തീപിടിത്തമോ ഉണ്ടായാൽ വാഹനം റോഡിന്റെ വശത്തേക്ക് മാറ്റി ഹസാർഡ് ലൈറ്റുകൾ ഓണാക്കുകയും യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും വേണം.
cxbv

