"എന്റെ കൂടപ്പിറപ്പ്, പറവൂരിന്റെ അഭിമാനം"; സലിം കുമാറിന്റെ വിയോഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി
ഷീബ വിജയൻ
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ചലച്ചിത്ര താരം സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. സലിം കുമാർ തനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമായിരുന്നില്ലെന്നും, സ്വന്തം കൂടപ്പിറപ്പും കുടുംബാംഗവുമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പറവൂരിലെ ജനങ്ങൾ തനിക്ക് നൽകിയ സ്വീകരണ വേദിയിലായിരുന്നു സലിം കുമാർ അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്തതെന്നും ആ ക്ഷീണിച്ച മുഖത്തെ ചിരി മനസ്സിൽ നിന്ന് മായുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ഥാനമാനങ്ങൾക്ക് വേണ്ടി നിലപാടുകൾ മാറ്റാൻ മടിക്കാത്ത ചലച്ചിത്ര മേഖലയിൽ, ഒന്നും ആഗ്രഹിക്കാതെ കോൺഗ്രസ് രാഷ്ട്രീയം പൊതുവേദികളിൽ തുറന്നുപറയാൻ കാണിച്ച ആർജ്ജവം അദ്ദേഹത്തെ വേറിട്ടു നിർത്തി. തന്റെ എല്ലാ തിരഞ്ഞെടുപ്പുകളിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുക എന്നത് സലിം കുമാർ സ്വന്തം അവകാശമായി ഏറ്റെടുത്തിരുന്ന കാര്യവും പ്രതിപക്ഷ നേതാവ് ഓർത്തെടുത്തു. ദാരിദ്ര്യവും കഷ്ടപ്പാടുമുള്ള സാധാരണ കുടുംബത്തിൽ ജനിച്ച് ദേശീയ പുരസ്കാര നിറവിലും ഓസ്കാർ നോമിനേഷനിലും വരെ എത്തിയിട്ടും വ്യക്തിബന്ധങ്ങളിലെ ആത്മാർത്ഥത കാത്തുസൂക്ഷിച്ച പറവൂരിന്റെ പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. സലിം കുമാറിന്റെ വേർപാടിൽ തകർന്നിരിക്കുന്ന കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
daadsasdas

