മലപ്പുറത്ത് വീണ്ടും പ്ലസ് വൺ സീറ്റ് പ്രതിസന്ധി; 4800-ലധികം വിദ്യാർത്ഥികൾ പുറത്താകാൻ സാധ്യത
ഷീബ വിജയൻ
മലപ്പുറം: മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനം വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക്. ആദ്യഘട്ട അപേക്ഷകൾ പൂർത്തിയായപ്പോൾ ജില്ലയിൽ ആകെ 82,678 വിദ്യാർത്ഥികളാണ് അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി ആകെ ലഭ്യമായത് 77,865 സീറ്റുകൾ മാത്രമാണ്. ഇതോടെ 4,800-ലധികം കുട്ടികൾക്ക് സീറ്റ് ലഭിക്കാത്ത ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളത്.
വർഷങ്ങളായി തുടരുന്ന ഈ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ച് എസ്എഫ്ഐ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നീ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി. അധിക ബാച്ചുകൾ അടിയന്തരമായി അനുവദിക്കണമെന്നും ക്ലാസ് മുറികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. എന്നാൽ താൽക്കാലിക ബാച്ചുകൾ ശാശ്വത പരിഹാരമല്ലെന്നും മലപ്പുറത്തെ പ്രതിസന്ധി പൂർണ്ണമായി മാറാൻ കുറഞ്ഞത് 628 അധിക ബാച്ചുകളെങ്കിലും അനുവദിക്കണമെന്നുമാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ആവശ്യം. പ്രശ്നത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി.
zxadsdsads

