മന്ത്രിയാണെന്നറിയാതെ കൈക്കൂലി വാങ്ങി; തമിഴ്നാട്ടിൽ ക്ഷേത്ര പൂജാരിക്ക് സസ്പെൻഷൻ
ഷീബ വിജയൻ
തമിഴ്നാട് ദേവസ്വം മന്ത്രി എസ്. രമേശിൽ നിന്ന് ദർശനത്തിനായി കൈക്കൂലി വാങ്ങിയ തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ പൂജാരി അയ്യപ്പൻ അയ്യരെ സസ്പെൻഡ് ചെയ്തു. മന്ത്രി മാസ്ക് ധരിച്ച് എത്തിയതിനാൽ പൂജാരിക്ക് അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പ്രത്യേക ദർശനം ക്രമീകരിക്കുന്നതിനായി 4000 രൂപ ആവശ്യപ്പെടുകയും പണം കയ്യിലില്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു. പിന്നീട് അന്നദാന വേദിയിൽ വെച്ച് മന്ത്രിയെ തിരിച്ചറിഞ്ഞതോടെ പുരോഹിതർ മാപ്പപേക്ഷ എഴുതി നൽകി. മന്ത്രി ആദ്യം ഇവർക്ക് മാപ്പ് നൽകിയെങ്കിലും ഇത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു.
പൂജാരിമാർ അഴിമതി നടത്തിയാൽ ശിക്ഷയില്ലേയെന്ന് ഡിഎംകെ വിമർശിച്ചതോടെ, താൻ വാങ്ങിയത് മാപ്പപേക്ഷയല്ല മറിച്ച് വിശദീകരണമാണെന്നും നിയമപരമായ അച്ചടക്കനടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ക്ഷേത്രം ജോയിന്റ് കമ്മീഷണർ പൂജാരിയെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തി ഉത്തരവിറക്കിയത്. കൂടാതെ കൈക്കൂലിക്ക് ഒത്താശ ചെയ്ത രണ്ട് സുരക്ഷാ ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും, ഭക്തരുടെ തലമുണ്ഡനം ചെയ്യാൻ അനധികൃതമായി പണം വാങ്ങിയ രണ്ട് പേരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
്ാേ്േേ്േോ്

