കോഴിക്കോട് വോട്ടിംഗ് യന്ത്രം സൂക്ഷിച്ച സ്ട്രോങ്ങ് റൂം തുറന്നെന്ന് പരാതി
ശാരിക l കേരളം
കോഴിക്കോട് ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിപ്പുള്ള വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം നടത്തി. എന്നാൽ തുറന്നത് സ്ട്രോങ്ങ് റൂം അല്ലെന്നും പോളിംഗുമായി ബന്ധപ്പെട്ട മറ്റ് സാമഗ്രികൾ സൂക്ഷിച്ചിരുന്ന റൂമാണെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയൽസ് റൂം തുറന്നതെന്നും സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് നടപടികൾ നടന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. എന്നാൽ ഏത് റൂം തുറന്നാലും അത് ഗുരുതരമായ വീഴ്ചയാണെന്ന് വാദിച്ച യുഡിഎഫ്, സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ പറഞ്ഞു.
അതേസമയം സ്ട്രോങ്ങ് റൂമിന് സമീപത്തെ മുറി തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസർ രാവിലെ എട്ട് മണിക്ക് വിളിച്ച് അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ വ്യക്തമാക്കി. ഒമ്പത് മണിക്ക് എത്താൻ ആവശ്യപ്പെട്ടെങ്കിലും താൻ എത്തുമ്പോഴേക്കും റൂം തുറക്കാനുള്ള നടപടി കഴിഞ്ഞിരുന്നുവെന്നും ഏജന്റിന്റെ സാന്നിധ്യത്തിലാണ് റൂം തുറന്നതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
ഇതിനിടെ കോൺഗ്രസ് ആരോപണം പൂർണ്ണമായും തള്ളി റിട്ടേണിംഗ് ഓഫീസർ രംഗത്തെത്തി. ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും തെറ്റാണെന്ന് അദ്ദേഹം അറിയിച്ചു.
േെമെമെ



