ആലപ്പുഴ മെഡിക്കൽ കോളജിൽ അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടറെ പ്രതി ചേർക്കും
ശാരിക l കേരളം
ആലപ്പുഴ മെഡിക്കൽ കോളജിൽ അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ ജെ. ഷാഹിദയെ പോലീസ് പ്രതി ചേർക്കും. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ച ഉഷ ജോസഫിന്റെ ചികിത്സാരേഖകളിൽ നിന്ന് ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഒൻപത് പേർ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെയെല്ലാം മൊഴി പോലീസ് രേഖപ്പെടുത്തും. കേസിന്റെ തുടരന്വേഷണത്തിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ് ഡി.എം.ഒ.ക്ക് അപേക്ഷ നൽകും. സംഭവത്തിൽ ഡോ. ജെ. ഷാഹിദയെയും നഴ്സ് പി.എസ്. ധന്യയെയും ആരോഗ്യ വകുപ്പ് അന്വേഷണവിധേയമായി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, ഉഷയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴ് സെന്റിമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാൻ പോലീസ് തീരുമാനിച്ചു. കത്രികയുടെ കാലപ്പഴക്കം കണ്ടെത്തുന്നത് കേസിലെ നിർണ്ണായകമായ തെളിവാണ്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ നിരീക്ഷണത്തിൽ തുടരുന്ന ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പുന്നപ്ര സ്വദേശിയായ ഉഷ അഞ്ച് വർഷം മുൻപാണ് ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്കിടെ ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങുകയായിരുന്നു. കെ.സി. വേണുഗോപാൽ ഇടപെട്ടാണ് ഉഷയെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് കാലമായതിനാൽ ജീവനക്കാരുടെ എണ്ണം കുറവായിരുന്നുവെന്നും പി.പി.ഇ കിറ്റും ഷീൽഡും ധരിച്ചാണ് മെഡിക്കൽ സംഘം അന്ന് ശസ്ത്രക്രിയ നടത്തിയതെന്നും പരിമിതികളിൽ നിന്നും കാര്യങ്ങൾ നന്നായി ചെയ്തുവെന്നുമാണ് ഡോക്ടർമാരും നഴ്സുമാരും മുൻപ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നത്.
എന്നാൽ ടീം വർക്കിന്റെ കാര്യത്തിൽ വലിയ വീഴ്ചയുണ്ടായെന്നും ഇത് സംഭവിക്കാൻ പാടില്ലാത്തതാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഡോ. ലളിതാംബികയുടെ യൂണിറ്റിന് കീഴിൽ അസിസ്റ്റന്റ് ഡോക്ടർ ഷാഹിദയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ശസ്ത്രക്രിയ നടത്തിയത്.
sfsf


