ആരവം പത്തൊൻപതിന്റെ നിറവിൽ; നാടൻപാട്ടിന്റെ ഈരടികളുമായി ആഘോഷരാവ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
മനാമ: ബഹ്‌റൈനിലെ ആദ്യ നാടൻപാട്ടുകൂട്ടമായ 'ആരവം' പത്തൊൻപതാം വാർഷികം ഹമലയിലെ ലിയോ ഗാർഡനിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ആഘോഷപരിപാടികളിൽ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും പാട്ടും കുട്ടികൾക്കായുള്ള കലാകായിക മത്സരങ്ങളും അരങ്ങേറി.
വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം നടന്ന ഫാമിലി ഗെയിമുകളും സമ്മാനദാനവും ആഘോഷങ്ങൾക്ക് ആവേശം പകർന്നു. വൈകുന്നേരം നടന്ന ഔദ്യോഗിക യോഗത്തിൽ കോർഡിനേറ്റർ മനോജ് ഉത്തമൻ സ്വാഗതം ആശംസിച്ചു. ജാതിമത ഭേദമന്യേ പാറശാല മുതൽ കാസർഗോഡ് വരെയുള്ള മലയാളികൾ ഒത്തുചേരുന്ന ഒരു വലിയ കുടുംബമായി ആരവം മാറിയെന്ന് അമരക്കാരായ ഹരീഷ് മേനോനും ജഗദീഷ് ശിവനും പറഞ്ഞു.
ബഹ്‌റൈനിലെ വിവിധ സംഘടനകളും കൂട്ടായ്മകളും നൽകുന്ന പിന്തുണയെ യോഗത്തിൽ നന്ദിയോടെ സ്മരിച്ചു. നാട്ടിലെ വിവിധ നാടൻപാട്ട് സംഘങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള കോർഡിനേറ്റർ രഖിൽ ബാബു ആരവത്തിന്റെ വരുംകാല പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വാർഷിക ആഘോഷങ്ങൾക്ക് ബിനോജ് പാവറട്ടി, നിജേഷ് മാള, രാജീവ് രഘു എന്നിവർ നേതൃത്വം നൽകി.
c xzc


