തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുള്ള രാജ്യമാണ് കുവൈത്ത്: മൻസൂർ അൽ ഉതൈബി
കുവൈത്ത് സിറ്റി : തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുള്ള രാജ്യമാണു കുവൈത്ത് എന്ന് യുഎന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബി. ഐ.എസ് തീവ്രവാദത്തിനെതിരെയുള്ള രാജ്യാന്തര കൂട്ടായ്മയ്ക്ക് രണ്ടു വർഷത്തിനിടെ അഞ്ചു തവണ കുവൈത്ത് ആതിഥ്യം വഹിച്ചെന്നും ന്യൂയോർക്കിൽ യു.എൻ രക്ഷാസമിയുടെ ഫോർമുല സെഷനിൽ അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരായ പ്രവർത്തനം തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളുടെ അടിത്തറ കണ്ടെത്തിയാകണം.
ഐ.എസ്, അൽ ഖ്വയ്ദ, ബൊക്കോഹറാം, അൽ ഷബാബ് തുടങ്ങിയ വിഭാഗങ്ങൾ അവരുടെ കീഴിൽ അവശേഷിക്കുന്ന ശക്തി സംഭരിക്കാനുള്ള തയാറെടുപ്പിലാണെന്നാണു വിവരം. ലഹരിമരുന്ന്, ആയുധം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പതിവാക്കിയ ക്രിമിനൽ സംഘങ്ങളുമായി സഹകരിച്ചാണ് ഈ തീവ്രവാദി വിഭാഗങ്ങൾ നിലയുറപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവർ നടത്തുന്ന മനുഷ്യക്കടത്തിനും പണം വെളുപ്പിക്കലിനും എതിരെ മേഖലാ – രാജ്യാന്തര തലങ്ങളിൽ ശക്തമായ സഹകരണം അനിവാര്യമാണ്. തീവ്രവാദികളെ സാന്പത്തികമായി സഹായിക്കുന്നവരെ തടയാൻ കുവൈത്ത് നിയമം കൊണ്ടുവന്നിട്ടുണ്ട്. നിയമവിധേയമല്ലാത്ത ധനശേഖരണം രാജ്യത്ത് അനുവദിക്കുന്നില്ലെന്നും ഉതൈബി പറഞ്ഞു.

