തലസ്ഥാനത്ത് മത്സരിക്കുന്നത് രാജാവിന്റെ ആസ്ഥാന വിദൂഷകൻ; പ്രകാശ് രാജ്
എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിച്ചും ശശി തരൂരിനെ പിന്തുണച്ചും നടൻ പ്രകാശ് രാജ്. രാജാവിന്റെ ആസ്ഥാന വിദൂഷകനാണ് തിരുവനന്തപുരത്ത് മത്സരിക്കുന്നത് എന്ന് പറഞ്ഞ പ്രകാശ് രാജ്, ആ രാജാവിനെതിരെ സംസാരിച്ചയാളാണ് ശശി തരൂരെന്നും സൂചിപ്പിച്ചു. തിരുവനന്തപുരം പ്രസ്ക് ക്ലബിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകരെയോ മണിപ്പൂരിനെയോ കുറിച്ച് മിണ്ടാത്ത ആളാണ് രാജീവ് ചന്ദ്ര ശേഖർ. മൂന്നുതവണ കർണാടകയിൽ നിന്ന് രാജ്യസഭയിലെത്തിയിട്ടും അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. കർണാടകയിൽ സീറ്റ് ലഭിക്കാത്തത് മൂലമാണ് അദ്ദേഹം തിരുവനന്തപുരത്ത് പോയി മത്സരിക്കുന്നത്. വരൾച്ച ദുരിതാശ്വാസത്തിന് കർണാടകക്ക് സുപ്രീംകോടതിയിൽ പോകേണ്ടി വന്നു. ശശി തരൂർ രാജ്യത്തിന്റെ അഭിമാനമാണ്. അതിനാൽ താൻ അദ്ദേഹത്തെ പിന്തുണക്കുന്നു. തിരുവനന്തപുരത്ത് വോട്ട് ചെയ്യേണ്ടത് പാർട്ടിക്കല്ല. വ്യക്തിക്കാണ്. താൻ ഇടത് പക്ഷത്തിന് എതിരല്ല. എന്നാൽ തിരുവനന്തപുരത്ത് ഇടത് സ്ഥാനാർഥിയെ നിർത്തരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം എന്നത് അത്യന്തം അപകടകരമാണ്. വർഗീയ വൈറസ് പടരാതെ നോക്കണം. രാജ്യത്തെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും സംരക്ഷിക്കാനുള്ള അവസരമാണിതെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
hhjhjhj