ശശി തരൂരിന്റെ മലബാർ പര്യടനം തുടരും
ശശി തരൂർ എംപിയുടെ മലബാറിലെ പര്യടനം ഇന്നും തുടരും. അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ ടിപി രാജീവന്റെ കോഴിക്കോട്ടെ വീടാണ് തരൂർ ആദ്യം സന്ദർശിക്കുക. ശേഷം മാഹി കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിലും പങ്കുചേരും. നാളെയാണ് പാണക്കാട് തങ്ങളുമായുളള തരൂരിന്റെ കൂടിക്കാഴ്ച. ഇവിടെ വെച്ച് മുസ്ലിം ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും. ബുധനാഴ്ച കണ്ണൂരിലെ വിവിധ പരിപാടികളിലും തരൂർ പങ്കെടുക്കും. സ്വന്തം നാടായ കേരളത്തിൽ സജീവമാകുന്നതിൽ തനിക്ക് സന്തോഷം മാത്രമേയുള്ളൂ എന്നായിരുന്നു മലബാർ പര്യടനത്തെ കുറിച്ചുളള തരൂരിന്റെ പ്രതികരണം. തരൂർ പങ്കെടുക്കാനിരുന്ന സെമിനാറിൽ നിന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയ നടപടി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സംഭവത്തിൽ അന്വേഷണം വേണമെന്ന് എം കെ രാഘവൻ എം പി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ആവശ്യപ്പെട്ടതിനെ പിന്തുണയ്ക്കുന്നതായി ശശി തരൂരും വ്യക്തമാക്കിയിരുന്നു. അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ പാടില്ലായിരുന്നുവെന്ന് തരൂർ പറഞ്ഞു. സ്ഥലം എംപി എന്ന നിലയിൽ എംകെ രാഘവന് അന്വേഷണം ആവശ്യപ്പെടാൻ അവകാശമുണ്ടെന്നും ഇത്തരം പരിപാടികൾ മുടക്കാൻ ആർ ശ്രമിച്ചാലും കണ്ടെത്തണമെന്നും തരൂർ പറഞ്ഞു.യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയ പരിപാടിയിൽ പങ്കെടുത്ത ശശി തരൂരിന് ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്.
ആദ്യം ഡിസിസി ഏറ്റെടുത്ത പരിപാടി പിന്നീട് ജവഹർ യൂത്ത് ഫൗണ്ടേഷനാണ് പരിപാടി ഏറ്റെടുത്ത് നടത്തുകയായിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് ശശി തരൂരിനെ പ്രവർത്തകർ സ്വീകരിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന സെക്രട്ടറി വിപി ദുൽക്കിഫിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് റിജുൽ മാക്കുറ്റി എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
we6y