ചാൻസലറെ മാറ്റേണ്ട സാഹചര്യമില്ല; സിപിഎമ്മുകാരെ ചാൻസലറക്കാനാണ് സർക്കാർ നീക്കമെന്നും പ്രതിപക്ഷ നേതാവ്

ചാൻസലറെ മാറ്റേണ്ട സാഹചര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മുകാരെ ചാൻസലറക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സർവകലാശാലയിലും ഓരോ ചാൻസലർ വേണമെന്നാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഗവർണർക്ക് പകരം വിദ്യാഭ്യാസ വിദഗ്ദ്ധരെ ചാൻസലറാക്കാനുള്ള ഓർഡിനൻസ് പാസാകാൻ ഗവർണർ ഒപ്പിടണം.
അതേസമയം, കോർപ്പറേഷനിലെ വിവാദ കത്തിനെക്കുറിച്ചുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം തട്ടിപ്പാണെന്നും വി ഡി സതീശൻ പ്രതികരിച്ചു. ഈ അന്വേഷണം യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണെന്നും, കോർപറേഷനിൽ മാത്രം ഒതുങ്ങുന്നതല്ല ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിൻവാതിൽ നിയമനങ്ങൾ പ്രതിപക്ഷം പുറത്തുകൊണ്ടുവരുമെന്നും വി ഡി സതീശൻ പറഞ്ഞു. പല പൊതുമേഖലാ സ്ഥാപനങ്ങളിലും പി എസ് സി നിയമനങ്ങൾ നടക്കുന്നില്ല. താൽക്കാലികക്കാരെ നിയമിച്ചതിനെക്കുറിച്ചുള്ള വിവരം ശേഖരിക്കുന്നു. എല്ലാ വിവരങ്ങളും കിട്ടിയ ശേഷം നിയമ നടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ruriu