കുട്ടനാടിനെ പ്രത്യേക ജില്ലയാക്കണം: കളക്ട്രേറ്റ് പടിക്കൽ ധർണയുമായി ആം ആദ്മി പാർട്ടി
ശാരിക l കേരളം
കുട്ടനാടിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. ഈ ആവശ്യത്തോടൊപ്പം കർഷക പ്രശ്നങ്ങളും ഉന്നയിച്ച് ഈ മാസം 24-ാം തീയതി ആലപ്പുഴ കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തുമെന്ന് പാർട്ടി ജില്ലാ ഭാരവാഹികൾ അറിയിച്ചു. നിലവിൽ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാട്ടിൽ ഏതെങ്കിലും വികസന പദ്ധതിയോ ദുരന്ത നിവാരണ പ്രവർത്തനമോ നടപ്പിലാക്കണമെങ്കിൽ മൂന്ന് ജില്ലാ കളക്ടർമാരുടെയും വിവിധ വകുപ്പുകളുടെയും ഏകോപനം ആവശ്യമാണ്. ഇത് പലപ്പോഴും വലിയ കാലതാമസത്തിന് കാരണമാകുന്നതായി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കുട്ടനാട്ടിൽ നിന്ന് നിലവിൽ ആളുകൾ വലിയ തോതിൽ പാലായനം ചെയ്യുകയാണെന്നും ആം ആദ്മി പാർട്ടി നിരീക്ഷിക്കുന്നു. കുട്ടനാട് കേന്ദ്രീകരിച്ച് ഒരു ഭരണകേന്ദ്രം നിലവിൽ വന്നാൽ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് അവർ കരുതുന്നു. ഈ മാസം 24-ന് രാവിലെ 10 മണിക്ക് നടക്കുന്ന കളക്ട്രേറ്റ് ധർണയ്ക്ക് ശേഷം വരും ദിവസങ്ങളിൽ ജനപ്രതിനിധികൾക്ക് നിവേദനം നൽകാനാണ് പാർട്ടിയുടെ തീരുമാനം.
ഇതിനുപുറമെ താലൂക്ക്, വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ചും ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്‍റ് രമേശൻ പാണ്ടിശേരി, സെക്രട്ടറി ഷിനു ജോർജ് കരൂർ, കുട്ടി മൂസ, പ്രമോദ് കുമാർ, തോമസ് അലക്സാണ്ടർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
dfgg


