എകെജി സെന്‍റർ ആക്രമണക്കേസ്; പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്
എകെജി സെന്‍റർ ആക്രമണക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സുഹൈൽ ഷാജഹാൻ, ടി. നവ്യ, സുബീഷ് എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ്. സുബീഷിന്‍റെ സ്കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിൻ ആക്രമണം നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തൽ. ഗൂഢാലോചനയിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനും, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തക ടി. നവ്യ എന്നിവർക്കും പങ്കുണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറായ സുബീഷ് വിദേശത്തേക്ക് കടന്നു.
സംഭവ ദിവസം രാത്രിയിൽ ഗൗരീശപട്ടത്ത് സുബീഷിന്‍റെ ഡിയോ സ്കൂട്ടർ എത്തിച്ചത് നവ്യയാണ്.
ഗൗരീശപട്ടത്ത് നിന്നും സ്കൂട്ടറോടിച്ച് സ്ഫോടക വസ്തു എറിഞ്ഞ ശേഷം തിരികെയെത്തിയ ജിതിൻ സ്കൂട്ടർ നവ്യക്ക് കൈമാറിയെന്നാണ് പോലീസ് ഭാഷ്യം. കേസിൽ നവ്യയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജിതിന് സ്കൂട്ടർ കൈമാറിയത് നവ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. എന്നാൽ സ്ഫോടനത്തെ കുറിച്ച് അറിയില്ലെന്നാണ് ഇവർ പറഞ്ഞത്. ജിതിന്‍റെ അറസ്റ്റിന് ശേഷം ചോദ്യം ചെയ്യാൻ വിളിച്ചതിന് പിന്നാലെയാണ് നവ്യ ഒളിവിൽ പോയത്.
xhcf
