പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ കസ്റ്റഡിയില്‍


പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ കസ്റ്റഡിയില്‍. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശേഷം ഒളിവില്‍ പോയ സത്താറിനെ കരുനാഗപ്പള്ളിയിലെ പിഎഫ്‌ഐ സ്ഥാപനത്തില്‍നിന്നാണ് എന്‍ഐഎ പിടികൂടിയത്.

ജില്ലക്കു പുറത്തായിരുന്ന സത്താര്‍ ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളി കാരുണ്യ സെന്ററില്‍ മടങ്ങിയെത്തിയത്. രാവിലെ പോപുലര്‍ ഫ്രണ്ട് നിരോധത്തെ കുറിച്ച് പ്രതികരിച്ച അബ്ദുല്‍ സത്താര്‍, കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സത്താറിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ പിഎഫ്‌ഐയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളെ അറിയിക്കാറുള്ള ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി. ‘പ്രസ് റീലീസ് ‘ എന്നാണ് പുതിയ പേര്. PFI press release എന്നായിരുന്നു പഴയ പേര്. പിഎഫ്‌ഐയുടെ വെബ്‌സൈറ്റുകളും പ്രവര്‍ത്തനരഹിതമായി.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിത സംഘടനയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിരോധന ഉത്തരവ് കിട്ടിയാലുടന്‍ കേരളത്തിലെ പിഎഫ്‌ഐ ഓഫീസുകള്‍ മുദ്രവയ്ക്കും. വിജ്ഞാപനം ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് പൊലീസും ആഭ്യന്തര മന്ത്രാലയവും.

ക്യാമ്പസ് ഫ്രണ്ട് അടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഇതോടെ സംഘടനകളില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കും സഹായങ്ങള്‍ നല്‍കുന്നവര്‍ക്കും രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ച് വര്‍ഷത്തേക്കാണ്  കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

You might also like

Most Viewed