ഭാരത് ജോഡോ യാത്രയിൽ വെള്ളമെത്തിക്കാൻ വൈകി; കൊല്ലത്ത് രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി താമസിക്കുന്ന പള്ളിമുക്ക് യൂനുസ് എൻജിനിയറിംഗ് കോളേജ് വളപ്പിലേക്ക് വെള്ളമെത്തിക്കാൻ വൈകിയതിന് കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ഡ്രൈവർമാരെ താത്കാലികമായി ജോലിയിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിയും യാത്രയുടെ ഇരവിപുരം മണ്ഡലം കോഓർഡിനേറ്ററുമായ അൻസർ അസീസ് നൽകിയ പരാതിയിൽ വെഹിക്കിൾ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ലിജുഗോപി എന്നിവരെയാണ് അന്വേഷണ വിധേയമായി കൊല്ലം മേയർ സസ്‌പെൻഡ് ചെയ്തത്.
ഒരു ലോഡിന് 1888 രൂപ നിരക്കിൽ 9 ലോഡിനായി 16992 രൂപ മുൻകൂറായി അടയ്ക്കുകയും 8 ലോഡ് കഴിഞ്ഞ ദിവസം രാത്രി 7ഓടെ നൽകുകയും ചെയ്തു. ബാക്കിയുള്ള ഒരു ലോഡ് ഇന്നലെ രാവിലെ 7ന് നൽകാമെന്ന് പറഞ്ഞെങ്കിലും ഉച്ചയ്ക്ക് ഒന്നോടെയാണ് നൽകിയത്. ടാങ്കറിന്റെ മൂന്ന് ഡ്രൈവർമാരിൽ രണ്ടുപേർ അവധിയിലായിരുന്നതും ഒരാൾ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണിന്റെ വാഹനത്തിൽ ഡ്യൂട്ടിക്കായി പോയതുമാണ് വെള്ളമെത്തിക്കാൻ വൈകിയതെന്നാണ് ജീവനക്കാർ പറയുന്നത്. വെള്ളം കൃത്യസമയത്ത് വിതരണം ചെയ്യാൻ വൈകിയത് കൃത്യവിലോപമായതിനാൽ തുടർ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ ഡ്രൈവർമാരെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയാണെന്നും മേയർ പ്രസന്ന ഏണസ്റ്റ് അറിയിച്ചു.
dujfj