ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതി എഴുതിത്തള്ളിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതി എഴുതിത്തള്ളിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. കൃത്യമായ അന്വേഷണം ഉണ്ടായില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിക്കും. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ നാളെത്തന്നെ പരാതിക്കാരി അപേക്ഷ സമർപ്പിക്കും. ബലാത്സംഗ ആരോപണത്തിൽ ബാലചന്ദ്രകുമാറിനെതിരെ തെളിവില്ല എന്നായിരുന്നു അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
ബാലചന്ദ്രകുമാറിനെതിരെ തെളിവില്ല എന്നാണ് പ്രത്യേക അന്വേഷണ സംഘം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. ദിലീപിന്റെ മുൻ മാനേജർക്കും ഒരു ഓൺലൈൻ മീഡിയ പ്രവർത്തകനുമെതിരെ പൊലീസ് റിപ്പോർട്ടിൽ പരാമർശമുണ്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓൺലൈൻ മീഡിയ പ്രവർത്തകരാണെന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടർ പരാതിക്കാരിക്ക് പണം നൽകിയെന്നും ഇതിൽ പറയുന്നു. പൊലീസിനെയും കോടതിയെയും കബളിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.