സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നടപടി; കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്‌ത് നീക്കി

നാഷണൽ ഹെറൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന നടപടിയിൽ രാജ്ഭവന് മുന്നിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതിഷേധം നടത്തി. പ്രവർത്തകരെ മുഴുവൻ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. മുതിർന്ന നേതാക്കളായ വിഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ രാജ്ഭവന് മുന്നിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു തുടർന്ന് അവരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. കേന്ദ്ര സർക്കാർ രാഷ്ട്രീയമായി കോൺഗ്രസ് നേതാക്കളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. 100ഓളം നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
അതേസമയം ഇഡിയുടെ വേട്ടയാടലിന് എതിരെയും വിലക്കയറ്റത്തിന് എതിരെയും കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിലും നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. മാർച്ച് തടഞ്ഞ പൊലീസ് ബലംപ്രയോഗിച്ച് പ്രവർത്തകരെ നീക്കി. വിജയ്‌ചൗക്കിൽ പ്രതിഷേധിച്ച എംപിമാരെയും കസ്റ്റഡിയിലെടുത്തു. വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ച എംപിമാരെ അകാരണമായി സസ്പെൻഡ് ചെയ്യുകയാണെന്ന് കെ.സി വേണുഗോപാൽ എംപി. രാഷ്ട്രപതിക്ക് നിവേദനം നൽകാൻ പോയപ്പോഴും എംപിമാരെ തടഞ്ഞു. സർക്കാർ ചർച്ചകളെ ഭയക്കുകയാണെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.