നടിയെ ആക്രമിച്ച കേസ്: ആർ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. മെമ്മറി കാർഡിന്റെ പരിശോധന ഫലം പുറത്തുവന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.
ആർ ശ്രീലേഖയുടെ ആരോപണങ്ങളിലെ വൈരുദ്ധ്യങ്ങൾ വ്യക്തത വരുത്താൻ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന നിലപാടാണ് ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാഴ്ച സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയെ അറിയിച്ചു.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയതിൽ കൂടുതൽ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മൂന്നാഴ്ചത്തെ സമയം കൂടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനാ ഫലം പുറത്തു വന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം അനിവാര്യമാണെന്നാണ് ക്രൈംബ്രാഞ്ച് ഹർജിയിലൂടെ ആവശ്യപ്പെട്ടത്.