ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച്ച

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളായ ദിലീപിന്റെയും സംഘത്തിന്റെയും മുന്‍കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. കേസിൽ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ പൂർത്തിയായി. ഇനി കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് നാളെ രാവിലെ 9.30ന് രേഖാമൂലം അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. തുടർന്ന് തിങ്കളാഴ്ച്ച രാവിലെ 10.15ന് വിധി പറയുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് ഇന്ന് പ്രോസിക്യൂഷൻ കോടതിയിൽ നടത്തിയത്. പ്രതികൾക്ക് സംരക്ഷണ ഉത്തരവു നൽകിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും മുൻകൂർ ജാമ്യം നൽകിയാൽ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. ഈ പ്രതികൾക്ക് മാത്രം എന്താണ് ഇത്രയും പ്രത്യേകതയെന്നും പ്രോസിക്യൂഷൻ ചോദിച്ചു. ഉന്നതരായ ഇവർക്ക് ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കും. കേസിന്റെ അന്വേഷണവുമായി പ്രതികൾ നിസ്സഹകരിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ ആരോപണം വന്നയുടൻ പ്രതികൾ ഫോണുകൾ മാറ്റി. മാത്രമല്ല, കോടതിയിൽ ഹാജരാക്കിയ ഫോണിന്റെ അൺ ലോക്ക് പാറ്റേൺ മാറ്റാൻ പോലും പ്രതികൾ സമ്മതിക്കുന്നില്ല. ഇത് തന്നെ ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണെന്നും ചെറിയ വൈരുദ്ധ്യങ്ങൾ മുൻനിർത്തി ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു.
സ്വന്തം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്. ഇതിന് വേണ്ടി ബുദ്ധിപൂർവ്വം ഗൂഢാലോചന നടത്തിയ വ്യക്തിയാണ് പ്രതി. അതിനാൽ അസാധാരണമായ കേസാണിതെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതികളുടെ മുൻകാല പശ്ചാത്തലം പരിശോധിക്കണമെന്നും ദിലീപിന് മുൻകൂർ ജാമ്യം ലഭിക്കാൻ അർഹതയില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. വധശ്രമ ഗൂഢാലോചന പുറത്തു വരാൻ സമയമെടുക്കുക സ്വാഭാവികമാണ്. ബൈജു പൗലോസും ബാലചന്ദ്രകുമാറും തമ്മിൽ ഒരു ബന്ധവുമില്ല. ക്രൈംബ്രാഞ്ചും ബാലചന്ദ്രകുമാറും തമ്മിൽ ഗൂഢാലോചന നടത്തി എന്ന വാദം വസ്തുതാവിരുദ്ധമാണ്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്ക് പണി കൊടുക്കണമെന്ന് ദിലീപും പ്രതികളും തീരുമാനം എടുത്തിരുന്നു. നല്ല പണി കൊടുക്കും എന്നു ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകുമെന്നും ഇതു തീരുമാനമെടുത്തതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന്റെ ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ദിലീപിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പ്രോസിക്യൂഷൻ പൊലീസിന്റെ കോളാന്പിയാകരുതെന്നാണ് ദിലീപിന് വേണ്ടി ഹാജരായ രാമൻ പിള്ള വാദിച്ചത്. കുറ്റസമ്മതം നടത്താൻ പൊലീസ് ആവശ്യപ്പെട്ടിരുന്നെന്നും തന്നോട് പൊലീസിന് വിരോധമുണ്ടെന്നും ദിലീപ് പറഞ്ഞു. അന്വേഷണവുമായി താൻ സഹകരിച്ചിട്ടില്ലെന്ന പ്രോസിക്യൂഷൻ വാദം തെറ്റാണ്. മൂന്ന് ദിവസം 11 മണിക്കൂറോളം താൻ ചോദ്യം ചെയ്യലുമായി സഹകരിച്ചിട്ടുണ്ടെന്ന് ദിലീപ് വാദിച്ചു. കോടതിയിൽ വച്ച് താനൊരു ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.
ബാലചന്ദ്രകുമാറിന് എത്ര ഓഡിയോ ക്ലിപ്പുകൾ വേണമെങ്കിലും ഉണ്ടാക്കാം. കാരണം അയാളൊരു സംവിധായകനാണെന്നാണ് ദിലീപിന്റെ വാദം. കേസിൽ ദിലീപാണ് ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ സുരാജ്, ഡ്രൈവർ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂർ ജാമ്യഹർജികളാണ് കോടതി പരിഗണിക്കുന്നത്.