ആലപ്പുഴ ഇരട്ടക്കൊലപാതകം: പോലീസിന് വീഴ്ചയില്ലെന്ന് ഡിജിപി
തിരുവനന്തപുരം
ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി അനിൽകാന്ത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പോലീസ് മേധാവി. ആലപ്പുഴയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തും. സംസ്ഥാനത്താകെ നിരീക്ഷണം ശക്തമാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് സാന്നിധ്യമുണ്ടാകും. ജില്ലയെ ഞെട്ടിച്ച് 12 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതിനെ തുടര്‍ന്ന് ആലപ്പുഴയിൽ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല്‍പ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം. കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ നാലുപേരും ആക്രമണം നടത്തിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.
ഇതിനു പിന്നാലെ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ബിജെപി നേതാവ് വേട്ടേറ്റ് മരിച്ചത്. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ഒരുസംഘം ആക്രമികള്‍ വീട്ടില്‍കയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികൂടിയാണ് രഞ്ജിത്