മലപ്പുറത്ത് എടിഎം കൗണ്ടറിനുള്ളിൽ കഴുത്ത് മുറിഞ്ഞ നിലയിൽ യുവാവിനെ കണ്ടെത്തി
മലപ്പുറം: കുറ്റിപ്പുറം നഗരത്തിലെ എടിഎം കൗണ്ടറിനുള്ളിൽ കഴുത്ത് മുറിഞ്ഞ നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അതേ സമയം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവ് അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളിൽ യുവാവിന്റെ മൊഴിയെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് പരിക്കേറ്റ നിലയിൽ യുവാവിനെ കണ്ടെത്തിയത്. തിരൂർ റോഡിലുള്ള എടിഎം കൗണ്ടറിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന യുവാവിനെ കുറ്റിപ്പുറം സ്റ്റേഷനിലെ രാത്രി പട്രോളിംഗ് സംഘമാണ് ആശുപത്രിയിലെത്തിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി എടിഎം കൗണ്ടറിലെയും സമീപത്തെ കെട്ടിടത്തിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.