മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ. പുതിയ ഡാം നിർമിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡാമിന്റെ ഉടമസ്ഥാവകാശമുള്ള തമിഴ്‌നാടാണ്. പുതിയ അണക്കെട്ട് വേണോ വേണ്ടയോ എന്ന് നിർദേശിക്കില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. ലോക്‌സഭയിൽ രേഖാമൂലമാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്.
മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമാണ് ഇതുവരെ കേരളം മുന്നോട്ടുവച്ചത്. കേരളത്തിൽ നിന്നുള്ള എംപിമാരും ഇക്കാര്യത്തിൽ ഇടപെൽ നടത്തിയിരുന്നു. വിഷയത്തിൽ കേരളം ഇന്ന് സുപ്രിംകോടതിയിൽ പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഡാം തുറന്ന് വിടുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കേരളത്തിന്റെ നീക്കം.
മുല്ലപ്പെരിയാറിൽ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കുന്നത് തടയാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് പാർലമെന്റിനകത്തും പുറത്തും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കേരള എംപിമാർ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കേരളത്തിന് ഒരു നിലപാട് മാത്രമേയുള്ളൂ എന്ന് പറഞ്ഞ ജോസ് കെ. മാണി എംപി ഇന്നലെ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ പലപ്പോഴായി മുന്നറിയിപ്പ് നൽകാതെ വലിയതോതിൽ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.