കോട്ടയം നഗരസഭയിൽ യുഡിഎഫിന്റെ ബിൻസി സെബാസ്റ്റ്യൻ ചെയർപേഴ്‌സൺ
കോട്ടയം: കോട്ടയം നഗരസഭയിൽ ഭരണം നിലനിർത്തി യുഡിഎഫ്. 22 വോട്ടുകൾ നേടി മുൻ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ വിജയിച്ചു. എൽഡിഎഫിന്റെ ഷീജ അനിലിന് 21 വോട്ടുകളാണ് ലഭിച്ചത്. ‘ഇത് സത്യത്തിന്റെയും നന്മയുടെയും വിജയമാണ്. അട്ടിമറി നടത്താൻ പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചെങ്കിലും അന്തിമ വിജയം യുഡിഎഫിന് നേടാനായി. കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി കോട്ടയം നഗരത്തിന്റെ വികസനത്തിനായി പ്രവർത്തിക്കും’. ബിൻസി സെബാസ്റ്റ്യൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുവലതുമുന്നണികൾക്ക് തുൽയഅംഗബലമുള്ള കോട്ടയത്ത് നിർണായക തെരഞ്ഞെടുപ്പാണ് നടന്നത്. ബിജെപി പിന്തുണയോടെ എൽഡിഎഫ് അവിശ്വാസം പാസാക്കിയതിനെ തുടർന്നാണ് കോട്ടയം നഗരസഭയിൽ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൽഡിഎഫിന്റെ ഒരംഗം അനാരോഗ്യം കാരണം എത്താത്തതാണ് യുഡിഎഫിന്റെ വിജയത്തിന് വഴിതിരിച്ചത്.
നേരത്തെ കോട്ടയത്ത് പാസാക്കിയ രണ്ട് അവിശ്വാസ പ്രമേയങ്ങളും വിവാദമായിരുന്നു. ഈരാറ്റുപേട്ട നഗരസഭയിൽ എസ്ഡിപിഐ പിന്തുണയോടെ അവിശ്വാസം പാസായത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിജെപി പിന്തുണയോടെ കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവിശ്വാസം പാസാക്കിയത്. ഇതോടെ നറുക്കെടുപ്പിലൂടെ അധ്യക്ഷ സ്ഥാനത്തെത്തിയ യുഡിഎഫിന്റെ ബിൻസി സെബാസ്റ്റ്യന്‍ പുറത്താവുകയായിരുന്നു.