തമ്മിലടിക്കുന്പോൾ മുതലെടുക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്ന് സുധാകരൻ


തമ്മിലടിക്കുന്പോൾ മുതലെടുക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്ന് സുധാകരൻ

കോട്ടയം: മതസൗഹാർദത്തിന് വേണ്ടി മുൻകൈ എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. എന്നാൽ, തമ്മിലടിക്കുന്പോൾ മുതലെടുക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മതസൗഹാർദത്തിന് എതിരായ നിലപാട് കോൺഗ്രസ് സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി അതിരൂപതയിലെത്തി ബിഷപ് മാർ‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാർ‍കോട്ടിക് ജിഹാദ് വിവാദത്തിൽ സമവായമുണ്ടാക്കാൻ ധാർമിക ഉത്തരവാദിത്തം കോൺഗ്രസിനുണ്ട്. ഇക്കാര്യങ്ങൾ മാർ‍ ജോസഫ് പെരുന്തോട്ടവുമായി സംസാരിച്ചു. മതസൗഹാർദത്തെ ഉലക്കുന്ന ഒരു നടപടിയും സഭയുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് ബിഷപ്പ് അറിയിച്ചിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.  മതസൗഹാർദത്തിന് വേണ്ടിയുള്ള ഏത് പോരാട്ടത്തിന്‍റെ മുന്പിലും എല്ലാ കാലവും നിന്നതു പോലെ ക്രൈസ്തവരും സഭയും നിൽക്കുമെന്നും ബിഷപ്പ് അറിയിച്ചു. അക്കാര്യത്തിലുള്ള എല്ലാ പിന്തുണയും കോൺഗ്രസ് ബിഷപ്പിനെ അറിയിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. സമവായ ചർച്ചയുടെ ഭാഗമായി മുസ്‌ലിം മത നേതാക്കളുമായും ചർച്ചകൾ നടത്തും. അതിനുള്ള സമയം വിവിധ നേതാക്കളോട് ചോദിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പമാണ് സുധാകരൻ ആർ‍ച്ച് ബിഷപിനെ സന്ദർശിച്ചത്. ഇന്നു ഉച്ചയ്ക്ക് രണ്ടിന് പാലാ ബിഷപ്പ് ഹൗസിലെത്തി മാർ‌ ജോസഫ് കല്ലറങ്ങാട്ടുമായി താൻ കൂടിക്കാഴ്ച നടത്തുമെന്നും സുധാകരൻ പറഞ്ഞു.  

നാർക്കോട്ടിക് ജിഹാദ് പ്രസംഗം വലിയ ചർച്ചയായി മാറിയതോടെ പാലാ ബിഷപ്സ് ഹൗസിലേക്കു നേതാക്കളുടെ ഒഴുക്കാണ്. നിരവധി നേതാക്കളാണ് ഈ ദിവസങ്ങളിൽ ബിഷപ്പിനെ കണ്ടു വിഷയം ചർച്ച ചെയ്യാനും പിന്തുണ പ്രഖ്യാപിക്കാനുമൊക്കെയായി എത്തിക്കൊണ്ടിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed