സല്യൂട്ട് വിവാദത്തിൽ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി


കോട്ടയം: സല്യൂട്ട് വിവാദത്തിൽ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എംപി. സല്യൂട്ട് എന്ന് പറയുന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട് ചെയ്യണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിൽ രാഷ്ട്രീയ വേർതിരിവ് വരുന്നത് അഗീകരിക്കില്ല. ഇന്ത്യയിൽ ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. പാല ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. സല്യൂട്ട് വിവാദമാക്കിയതാരാണ്? ആ പോലീസ് ഓഫീസർക്ക് പരാതിയുണ്ടോ? പോലീസ് അസോസിയേഷനാണ് പരാതി ഉന്നയിച്ചതെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ അസോസിയേഷനോ, ആരുടെ അസോസിയേഷൻ എന്നാണ് സുരേഷ് ഗോപി ചോദിച്ചത്. ആ അസോസിയേഷൻ ജനാധിപത്യ സംവിധാനത്തിലുള്ളതല്ല. അസോസിയേഷനൊന്നും ജനങ്ങൾക്ക് ചുമക്കാൻ പറ്റില്ല. അത് അവരുടെ ക്ഷേമത്തിന് മാത്രം. അതുവെച്ച് രാഷ്ട്രീയമൊന്നും കളിക്കരുത്.− അദ്ദേഹം പറഞ്ഞു. സല്യൂട്ട് നൽകാൻ പാടില്ലെന്ന് ആരാണ് പറഞ്ഞത് ? അങ്ങനെ പറയാൻ പറ്റില്ല. പോലീസ് കേരളത്തിലാണ്. ഇന്ത്യയിൽ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഡിജിപി അല്ലേ നിർദേശം കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. സല്യൂട്ട് നൽകണ്ട എന്നവർ വിശ്വസിക്കുന്നുവെങ്കിൽ പാർലമെന്റിലെത്തി ചെയർമാന് പരാതി നൽകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പാലാ ബിഷപ്പ് വർഗീയ പരാമർശം ഒന്നും നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹം ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. തീവ്രവാദമാണ് എന്ന് പറയുന്പോൾ ഒരു വിഭാഗം അത് ഞങ്ങളെയാ ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഏറ്റെടുത്താലെങ്ങനാ?. ഒരു മതത്തിനേയും അദ്ദേഹം പരാമർശിച്ചിട്ടില്ല. ചില പ്രവർത്തനങ്ങൾ പരാമർശിച്ചിട്ടുണ്ടാകും. ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രർത്തകരോട് രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളറിഞ്ഞ് പാലാ ബിഷപ്പ് പ്രാതലിന് ക്ഷണിച്ചു. വന്നു കഴിച്ചു, സൗഹൃദം പങ്കുവെച്ചു. ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. വിവാദ വിഷയങ്ങളല്ല, വിഷയങ്ങളല്ലേയുള്ളൂ. നിങ്ങളെ അറിയിക്കേണ്ടത് ഒന്നും സംസാരിച്ചില്ല. ഞങ്ങൾ ചർച്ച ചെയ്തത് ഒന്നും നിങ്ങളെ അറിയിക്കേണ്ടതുമല്ല.− സുരേഷ് ഗോപി പറഞ്ഞു.

You might also like

Most Viewed