കെ.എസ്.ആർ.ടി.സിയിലെ അധിക ജീവനക്കാരെ ലേ ഓഫ് ചെയ്യാൻ നിർദേശം


തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ അധിക ജീവനക്കാരെ ലേ ഓഫ് ചെയ്യണമെന്ന് സി.എം.ഡിയുടെ നിർദ്ദേശം. അല്ലെങ്കിൽ പകുതി ശന്പളം കൊടുത്ത് ദീർഘകാല അവധി നൽകും. കടുത്ത സാന്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നിർദ്ദേശമെന്നാണ് മാനേജ്‌മെന്റ് വിശദീകരണം.

ചെലവ് കുറയ്ക്കാതെ കെ.എസ്.ആർ.ടി.സിക്ക് ഇനി മുന്നോട്ടു പോകാനാകില്ലെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. വളരെയധികം ജീവനക്കാർ അധികമായി നിൽക്കുന്നതിനാലും, പ്രതിസന്ധി കാരണവും ജീവനക്കാർക്ക് ശന്പളം നൽകുന്നതിന് വേണ്ടി സർക്കാരിനെ കാര്യമായി ആശ്രയിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ അധികമുള്ള ജീവിനക്കാരെ ലേ ഓഫ് ചെയ്യണമെന്നാണ് സി.എം.ഡിയുടെ നിർദ്ദേശം.അല്ലെങ്കിൽ മധ്യപ്രദേശ് സർക്കാർ ചെയ്തത് പോലെ പകുതി ശന്പളം കൊടുത്തു ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ദൈർഘ്യമുള്ള ദീർഘകാല അവധി നൽകും.

രണ്ടു നിർദ്ദേശവും സർക്കാരിന് മുന്നിൽ വയ്ക്കും. നയപരമായ വിഷയമതിനാൽ സർക്കാർ തലത്തിലാകും അന്തിമതീരുമാനമെടുക്കുക. ശന്പള നൽകാൻ ഉൾപ്പെടെ ഏതാണ്ട് 100 കോടിയോളം രൂപയാണ് പ്രതിമാസം സർക്കാർ കോർപ്പറേഷൻ നൽകുന്നതെന്നും,4800 ബസുകൾ സർവ്വീസ് നടത്തിയിരുന്നയിടത്ത് നിലവിൽ 3300ൽ താഴെ ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നതെന്നും മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നു.

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശന്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഈ മാസം 13 മുതൽ പുനരാരംഭിക്കും. വിവിധ യൂണിയനുകളുമായി ചർച്ച നടത്തി അടിയന്തിരമായി തീരുമാനമെടുക്കാനാണ് ശ്രമം. തുടർചർച്ചകൾ 20നു മുൻപ് പൂർത്തിയാക്കും.ശന്പള പരിഷ്‌കരണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ചു പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നുവെന്നു പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ സൂചന നൽകിയതിന് പിന്നാലെയാണ് പുതിയ നീക്കം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed