വീട്ടമ്മയായ സിന്ധുവിനെ അടുക്കളയിൽ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പ്രതി


ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയായ സിന്ധുവിനെ അടുക്കളയിൽ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പ്രതി ബിനോയിയുടെ മൊഴി. വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിനിടെയാണ് പ്രതി ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. ആദ്യം കഴുത്തുഞെരിച്ചതിനെ തുടർന്ന് ബോധരഹിതയായ സിന്ധുവിനെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു. എന്നാൽ മരിച്ചില്ലെന്ന് മനസിലായതോടെ അടുക്കളയിൽ ജീവനോടെ കുഴിച്ചിടുകയായിരുന്നുവെന്ന് ബിനോയി പോലീസിനോട് പറഞ്ഞു. 

പ്രതിയെ തെളിവെടുപ്പിന് ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവെടുപ്പ് ആവശ്യമായതിനാൽ ഉടൻ തന്നെ കസ്റ്റഡി അപേക്ഷ നൽകുമെന്നും പോലീസ് അറിയിച്ചു. സംശയത്തെ തുടർന്നാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ 16 മുതൽ ഒളിവിൽ കഴിയുകയായിരുന്ന ബിനോയിയെ പെരിഞ്ചാംകുട്ടി വനമേഖലയിൽനിന്നാണ് പിടികൂടിയത്. ഈ മാസം മൂന്നിനാണ് ഇടുക്കി തങ്കമണി സ്വദേശിനി വലിയപറന്പിൽ സിന്ധുവിന്‍റെ (45) മൃതദേഹം ബിനോയിയുടെ വീടിന്‍റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

You might also like

Most Viewed