നിപ; 17 പേർ നിരീക്ഷണത്തിൽ; കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. കോഴിക്കോട് മരിച്ച പന്ത്രണ്ടുകാരനുമായി സന്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള നടപടികൾ പൂർത്തിയായി. പ്രാഥമിക സന്പർക്ക പട്ടികയിൽ അഞ്ചു പേരുൾപ്പടെ 17 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇവർക്കാർക്കും രോഗലക്ഷണങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ വാർഡും തുറന്നു.
രോഗം ബാധിച്ചു മരിച്ച പന്ത്രണ്ടുകാരന്‍റെ വീടിന് സമീപത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചാത്തമംഗത്തിന് സമീപത്തുള്ള കുട്ടിയുടെ വീടിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ചാത്തമംഗലം വാർഡ് പൂർണമായും അടയ്ക്കുകയും 8, 11, 12 വാർഡുകളിൽ ഭാഗിക നിയന്ത്രണവും നടപ്പാക്കിയിട്ടുണ്ട്. കോഴിക്കോടിനെ കൂടാതെ കണ്ണൂർ, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന കുട്ടി ഇന്ന് പുലർച്ചെയാണ് മരിച്ചത്. ശനിയാഴ്ച രാത്രി വൈകിയാണ് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫലം ലഭിച്ചത്. ഉടൻ തന്നെ ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ട്. കുട്ടിയുടെ മൂന്ന് സാന്പിളുകളും പോസിറ്റീവാണെന്നും കണ്ടെത്തിയിട്ടുണ്ട്. രോഗം പടരാതിരിക്കാനുള്ള എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം ഉടൻ കേരളത്തിലെത്തും. സെന്‍റർ ഫോർ ഡിസിസ് കൺട്രോൾ ടീമാണ് സംസ്ഥാനത്ത് എത്തുക. രോഗനിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം സംസ്ഥാനത്തിന് ഉറപ്പുനൽകി.
