നടിയെ ആക്രമിച്ച കേസ് മാപ്പുസാക്ഷിയെ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ അഡീ. സെഷന്‍സ് കോടതി ഉത്തരവിട്ടു. തുടര്‍ച്ചയായി സാക്ഷി വിസ്താരത്തിനു ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണു വിചാരണക്കോടതിയുടെ നടപടി.
വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണു ജില്ലാ പോലീസ് സൂപ്രണ്ടിനോട് കോടതി നിര്‍ദേശം നല്‍കിയത്. കേസിലെ 10-ാം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. ദിലീപില്‍നിന്നു പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി സുനില്‍ ജയിലിൽനിന്ന് അയച്ച കത്ത് എഴുതിയതു വിഷ്ണുവായിരുന്നു.