കിറ്റെക്സ് സർക്കാരിന്റെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറുന്നു
കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ വിവിധ വകുപ്പുകൾ തുടർച്ചയായി ഫാക്ടറിയിൽ പരിശോധന നടത്തി ബുദ്ധിമുട്ടിപ്പിക്കുന്നതിൽ പ്രതിഷേധിച്ചു ധാരണാപത്രം ഒപ്പിട്ട 3,500 കോടിയുടെ നിക്ഷേപ പദ്ധതിയിൽനിന്നു പിന്മാറുന്നതായി കിറ്റെക്സ് ഗ്രൂപ്പ് ചെയർമാന്‍ സാബു ജേക്കബ്. കൊച്ചി, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലായി 5,000 പേർക്കു തൊഴിൽ ലഭിക്കുന്ന മൂന്നു വ്യവസായ പാർക്കുകളും അപ്പാരൽ പാർക്കും തുടങ്ങാനായിരുന്നു ധാരണ. 2020ൽ കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപ സംഗമത്തിലാണ് സംസ്ഥാന സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്.
കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ 11 തവണയാണ് വിവിധ വകുപ്പുകൾ കിറ്റെക്സിൽ പരിശോധന നടത്തിയത്. പരിശോധനയിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല. കൊള്ളക്കാരെയും കൊടുംകുറ്റവാളികളെയും തീവ്രവാദികളെയും പിടിക്കാൻ വരുന്ന രീതിയിലാണ് 26 വർഷമായി പ്രവർത്തിക്കുന്ന ഫാക്ടറിയിൽ പരിശോധനകളെല്ലാം നടന്നത്. ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ മുതൽമുടക്കാനുള്ള തീരുമാനത്തിൽനിന്നു പിന്നോട്ടുപോകാന്‍ നിർബന്ധിതരായിരിക്കുകയാണെന്നു സാബു ജേക്കബ് പത്രക്കുറിപ്പിൽ പറഞ്ഞു.

