മാവോയിസ്റ്റ് വേട്ടയിൽ ഖേദമില്ല; ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയിൽ ഖേദമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. മാവോയിസ്റ്റുകൾക്ക് നിരുപാധികം കീഴടങ്ങാൻ അവസരം നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് വേട്ടയിൽ ചെയ്തത് പോലീസിന്റെ കർത്തവ്യം മാത്രമാണെന്നും മാവോയിസ്റ്റ് വേട്ടയിൽ ഒരു ഖേദവും ഇല്ലെന്നുമാണ് ബെഹ്റയുടെ നിലപാട്. ഹെലികോപ്റ്റർ വിവാദം അനാവശ്യമാണെന്ന് പറഞ്ഞ ബെഹ്റ രാജ്യസുരക്ഷക്കാണോ ചിലവിനാണോ പ്രധാന്യമെന്ന് ചോദിക്കുന്നതിൽ അർത്ഥമില്ലെന്ന് ന്യായീകരിക്കുന്നു. ഹെലികോപ്റ്റർ നിലനിർത്തുമെന്നും ഡിജിപി വ്യക്തമാക്കി. മാവോയിസ്റ്റ് ഭീഷണിയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തികളെ ഭീകരസംഘങ്ങൾ വലയിലാക്കുന്നത് തടയാൻ പല ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ടെന്ന് പറഞ്ഞ ബെഹ്റ ഇതിന്റെ എല്ലാ വിശദാംശങ്ങളും ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് വിശദീകരിച്ചു. പല ശ്രമങ്ങളുടെ ഭാഗമായി ഇപ്പോൾ ആശങ്കകൾ കുറഞ്ഞുവരുന്നുവെന്നും ഡിജിപി കൂട്ടിച്ചേർത്തു.

