കേരളത്തിൽ ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിൽ ലോക്ഡൗൺ ഇളവുകൾ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ. വിവിധ ജില്ലകളിൽ അതത് ജില്ലാ ഭരണകൂടങ്ങളാണ് തദ്ദേശസ്ഥാപനങ്ങളെ ടിപിആർ അടിസ്ഥാനമാക്കി എ, ബി, സി, ഡി വിഭാഗങ്ങളായി തിരിച്ചുകൊണ്ട് പ്രത്യേക മാർഗനിർദേശങ്ങൾ നടപ്പാക്കുന്നത്. രോഗസ്ഥിരീകരണ നിരക്ക് മുപ്പത് ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഇപ്പോഴും ട്രിപ്പിൾ ലോക്ഡൗൺ ആണ്. കാസർകോട് മധൂർ,ബദിയടുക്ക ഗ്രാമപഞ്ചായത്തുകളിൽ സന്പൂർണ ലോക്ഡൗണാണ്. മലപ്പുറത്ത് തിരുനാവായ ഗ്രാമപഞ്ചായത്തിലും സന്പൂർണ ലോക്ഡൗൺ ആണ്. പാലക്കാട് ജില്ലയിൽ നാഗലശ്ശേരി, നെന്മാറ, വല്ലപ്പുഴ ഗ്രാമപഞ്ചായത്തുകൾ, എറണാകുളം ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം ജില്ലയിൽ കഠിനംകുളം, പോത്തൻകോട്, പനവൂർ, മണന്പൂർ, അതിയന്നൂർ, കാരോട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലും സന്പൂർണ ലോക്ഡൗൺ ആണ്. ട്രിപ്പിൾ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിൽ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവർ തിരിച്ചറിയൽ കാർഡ്, ഹാൾടിക്കറ്റ്, മെഡിക്കൽ രേഖകൾ എന്നിവയിൽ അനുയോജ്യമായവ കരുതണം. ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് എട്ടു ശതമാനം വരെയുള്ള മേഖലകളിൽ എല്ലാ കടകളും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തനം അനുവദിക്കും. 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്താം. 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു മുതൽ 20 ശതമാനം വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ അനുവദിക്കും. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ അനുവദിക്കും. 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്താം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ ട്രിപ്പിൾ ലോക്ഡൗണ്‍ നടപ്പാക്കും. 20നും 30നും ഇടയിലുള്ളയിടത്ത് സന്പൂർണ ലോക്ഡൗണും എട്ടിനും 20 നും ഇടയിലുളള പ്രദേശങ്ങളിൽ ഭാഗിക ലോക്ഡൗണും ആയിരിക്കും. എട്ടിൽ താഴെയുളള സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനങ്ങൾ അനുവദിക്കും.
