സംസ്ഥാനത്ത് ഇരട്ട വോട്ടുകൾ 38586 മാത്രമെന്ന് തെര. കമ്മീഷൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ പേരുകൾ വ്യാജമായി ചേർത്തതു നീക്കണമെന്നും കുറ്റക്കാർക്കെതിരേ നടപടി വേണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി ബുധനാഴ്ച വിധി പ്രസ്താവിക്കും. വോട്ടര്‍ പട്ടികയിൽ പിഴവുണ്ടെന്നു വ്യക്തമാണെന്നും ആരും ഇരട്ട വോട്ട് ചെയ്യുന്നില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. 38,586 ഇരട്ട വോട്ടുകളാണുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണ്ടെത്തൽ. ബിഎൽഒമാരുടെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇരട്ട വോട്ടുള്ളവരുടെ വിശദാംശങ്ങൾ ബിഎൽഒമാർ പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറും. തെരഞ്ഞെടുപ്പ് സംശുദ്ധി കാത്ത് സൂക്ഷിക്കാൻ കമ്മീഷന് ബാധ്യതയുണ്ടെന്നും നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തുമെന്നും വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർ പട്ടികയിൽ ഇനി മാറ്റം സാധ്യമല്ലെന്നും കോടതിയെ അറിയിച്ചു.

