മരട് മുസ്‌ലിം പള്ളിക്കു സമീപം പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ


കൊച്ചി: മരട് മുസ്‌ലിം പള്ളിക്കു സമീപം പ്ലസ് ടു വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മണ്ടാത്തറ റോഡിൽ നെടുംപറന്പിൽ ജോസഫിന്‍റെ മകൾ നെഹിസ്യ (18)യെയാണ് മൂക്കിലും വായിലും പഞ്ഞി നിറച്ച് സെല്ലോടേപ്പ് ഒട്ടിച്ചു തലയും മുഖവും പ്ലാസ്റ്റിക് കവർകൊണ്ടു മൂടി കഴുത്തിൽ കുരുക്കുമിട്ടു കിടക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.  രാവിലെ ഏഴിന് എഴുന്നേൽക്കാറുള്ള കുട്ടി ഒൻപത് മണിയായിട്ടും എഴുന്നേൽക്കാതിരുന്നതിനാൽ കുട്ടിയുടെ പിതാവും സഹോദരിയും ഒട്ടേറെതവണ വിളിച്ചു. എന്നാൽ കുട്ടി എഴുന്നേൽക്കാതായതോടെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സാഗരൻ എന്നയാളെ വിളിച്ചുകൊണ്ടു വന്നു വാതിൽ ചവിട്ടിപ്പൊളിച്ചപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. 

മരട് പോലീസും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.  അടച്ചിട്ട കിടപ്പുമുറിയിലാണു മൃതദേഹം കണ്ടതെന്നതിനാൽ കുട്ടി ആത്മഹത്യചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരിച്ച രീതികൾ ദുരൂഹത ഉയർത്തുന്നതാണ്. സംഭവദിവസം വീട്ടിൽ പിതാവും മൂത്ത സഹോദരിയും മാത്രമെ ഉണ്ടായിരുന്നുള്ളു. മാതാവ് ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച നെഹിസ്യയുടെ പതിനെട്ടാം പിറന്നാൾ കൂട്ടുകാരെ ക്ഷണിച്ച് ആഘോഷിച്ചിരുന്നു.  പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ നിരാശ രേഖപ്പെടുത്തിയുള്ള ഒരു കുറിപ്പ് മുറിക്കുള്ളിൽനിന്നു കണ്ടെത്തിയതായി മരട് സിഐ വിനോദ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമെ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്ന് സിഐ കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed