ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം.സി കമറുദ്ദീന് എല്ലാ കേസുകളിലും ജാമ്യം

കണ്ണൂർ: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് എല്ലാ കേസുകളിലും ജാമ്യം. മൂന്ന് മാസത്തിന് ശേഷമാണ് എം.സി കമറുദ്ദീന് ജയില്‍ മോചനം സാധ്യമാകുന്നത്. ഇതുവരെ 148 കേസുകളില്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ കണ്ണൂര്‍ സെന്‍ട്രൽ ജയിലിലാണ് എം.സി കമറുദ്ദീന്‍ ഉള്ളത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധി നിലനില്‍ക്കുന്നതിനാൽ കാസര്‍ഗോഡ് ജില്ലയില്‍ വരുന്നതിന് നിയമപരമായ തടസം നേരിടും.
കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ള നിരവധി പേരില്‍ നിന്നും കോടികളാണ് പിരിച്ചെടുത്തത്. സ്ഥാപനം പൂട്ടി പോയതോടെ ഓഹരി ഉടമകള്‍ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്ന് നവംബര്‍ 7ന് പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തു.