ഫർണസ് ഓയിൽ ചോർന്ന സംഭവം: പൊതുജനങ്ങൾക്ക് കടൽത്തീരങ്ങളിൽ വിലക്ക്

തിരുവനന്തപുരം: ടൈറ്റാനിയം കന്പനിയിൽ നിന്നുള്ള ഫർണസ് ഓയിൽ കടലിലും തീരത്തും ചേർന്നതിന് പിന്നാലെ പൊതുജനങ്ങൾക്ക് ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖം, വേളി കടൽത്തീരങ്ങളിലാണ് ആളുകൾ വരുന്നത് തടഞ്ഞത്. ഇന്ന് രാവിലെയാണ് പൈപ്പ് പൊട്ടി കടൽത്തീരത്ത് ഫർണസ് ഓയിൽ പരന്നത്.
കടലിൽ രണ്ടു കിലോമീറ്ററോളം ദൂരത്ത് എണ്ണ പരന്നുവെന്നാണ് വിവരം. തീരത്തും എണ്ണയുടെ അംശം അടിഞ്ഞിട്ടുണ്ട്. ചോർച്ച അടച്ചുവെന്നും കടലിൽ പരന്ന എണ്ണ നീക്കം ചെയ്യുമെന്നും കന്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തീരത്ത് മത്സ്യബന്ധം അസാധ്യമായെന്നും നഷ്ടപരിഹാരം നൽകാൻ ടൈറ്റാനിയം കന്പനി തയാറാകണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.