നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു

ആലപ്പുഴ: കേരളം കാത്തിരുന്ന ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നിർവഹിച്ചു. പൊതുഗതാഗതത്തിനായി ഇന്ന് ബൈപ്പാസ് തുറക്കുന്പോൾ നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുത്തു. നാലര പതിറ്റാണ്ട് മുന്പ് ആലോചന തുടങ്ങിയ ബൈപാസ് നിർമ്മാണം പലവിധ കാരണങ്ങളാൽ അനിശ്ചിതമായി നീളുകയായിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പ്രത്യേക താത്പര്യമെടുത്താണ് ബൈപാസ് നിർമ്മാണം പൂർത്തിയാക്കുന്നത്. കേന്ദ്ര സഹമന്ത്രി വി കെ സിംഗ്, മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, എം പിമാരായ എ എം ആരിഫ്, നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.