പ്രവാസി പെന്‍ഷൻ 3500 രൂപയാക്കി: പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി
തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഏകോപിത പ്രവാസി തൊഴിൽ പദ്ധതി പ്രഖ്യാപിച്ച് കേരള ബജറ്റ്. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സമാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കും. മടങ്ങിവരുന്നവർക്ക് നൈപുണ്യ പരിശീലനം നൽകി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ വിളിച്ചുചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസി ക്ഷേമനിധിക്ക് ഒന്പത് കോടി രൂപ അനുവദിക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവർക്ക് 350 രൂപയായും പെൻഷൻ 3500 രൂപയായും ഉയർത്തി. നാട്ടിൽ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെൻഷൻ 3000 രൂപയായും വർധിപ്പിച്ചു. കോവിഡ് അനന്തര കാലത്ത് പ്രവാസി ചിട്ടി ഊർജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.



