സംസ്ഥാനത്ത് ലോഡ്ഷെഡിംഗില്ലെന്ന് വൈദ്യുതി മന്ത്രി; പ്രതിസന്ധിക്ക് കാരണം റെഗുലേറ്ററി കമ്മീഷന്റെ കാലതാമസമെന്നും കുറ്റപ്പെടുത്തൽ


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഔദ്യോഗികമായി ലോഡ്ഷെഡിംഗ് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ആവർത്തിച്ചു. നിലവിൽ അനുഭവപ്പെടുന്നത് ലോഡ്ഷെഡിംഗല്ലെന്നും, ഉപയോഗം കൂടുമ്പോൾ വൈദ്യുതി ലൈനുകൾ ഡ്രിപ്പാകുന്നതാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ റെഗുലേറ്ററി കമ്മീഷൻ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ റെഗുലേറ്ററി കമ്മീഷൻ വരുത്തിയ കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി. 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷയിൽ കമ്മീഷൻ വേഗത്തിൽ തീരുമാനമെടുത്തില്ല. ബോർഡ് നൽകുന്ന അപേക്ഷകളിൽ വേഗത്തിൽ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം കമ്മീഷനുണ്ടെന്നും എന്തുകൊണ്ടാണ് വൈകിയതെന്ന് അവരോട് തന്നെ ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, മന്ത്രിയുടെ വിശദീകരണങ്ങൾക്കിടയിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. വൈകുന്നേരം ആറ് മുതൽ അർദ്ധരാത്രി വരെ പലയിടങ്ങളിലും അര മണിക്കൂർ വൈദ്യുതി തടസ്സപ്പെടുന്നുണ്ട്. ഡാമുകളിൽ കഴിഞ്ഞ മൂന്ന് വർഷത്തെ അപേക്ഷിച്ച് കൂടുതൽ വെള്ളം ഉണ്ടായിട്ടും വൈദ്യുതി ഉൽപാദനത്തിലെ ആസൂത്രണമില്ലായ്മയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന വിമർശനം ശക്തമാണ്. കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും തമ്മിലുള്ള തർക്കം പരിഹരിച്ച് വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള നീക്കത്തിലാണ് സർക്കാർ.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed