കരിപ്പൂർ വിമാനാപകടം: യാത്രക്കാർക്ക് 282.49 കോടി രൂപ നഷ്ടപരിഹാരം
കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ നഷ്ടപരിഹാര തുക സംബന്ധിച്ച് തീരുമാനമായി. 660 കോടി രൂപയാണ് മൊത്തം നഷ്ടപരിഹാരത്തുക. ഇതിൽ 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുമാണ് ഉപയോഗിക്കുക. ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് ക്ലെയിം തുകയാണ് ഇത്. ഇന്ത്യൻ ഇൻഷുറൻസ് കന്പനികളും, ആഗോള ഇൻഷുറൻസ് കന്പനികളും ചേർന്നാണ് തുക നൽകുക. യാത്രക്കാർക്ക് നൽകേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയ്ക്ക് മൂന്നര കോടി ന്യൂ ഇന്ത്യാ ഇൻഷൂറൻസ് നൽകിയിട്ടുണ്ട്. ബാക്കി തുക വിശദാംശങ്ങൾ പരിശോധിച്ച ശേഷം നൽകും. ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നിനീങ്ങി അപകടം ഉണ്ടായത്. 21 പേർക്ക് അപകടത്തിൽ ജീവന് നഷ്ടമായി. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
