കെ.ടി ജലീലിനെ ചോദ്യംചെയ്യാൻ തുടങ്ങിയിട്ട് നാലു മണിക്കൂർ; മന്ത്രിയുടെ രാജിക്കായി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷം
കൊച്ചി: ദേശീയ അന്വേഷണ ഏജൻസി മന്ത്രി കെ.ടി ജലീലിനെ ചോദ്യംചെയ്യന്നത് നാലു മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. രാവിലെ ആറുമണിയോടെയാണ് കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ സ്വകാര്യ വാഹനത്തിലാണ് ജലീൽ എത്തിയത്. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചു എന്നാണ് വിവരം. മാർച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെ പറ്റിയാണ് ചോദ്യം ചോദ്യം ചെയ്യുന്നതെന്നാണ് സൂചനകൾ.
ചോദ്യംചെയ്യുന്ന സാഹചര്യത്തിൽ ജലീലിന്റെ രാജിക്കായി സർക്കാരിന് മേൽ പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ 11 മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യംചെയ്യലിനു പിന്നാലെ എൻഐഎയുടെ ചോദ്യംചെയ്യലിനും വിധേയനാകുന്ന സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷികൾ രാജിയാവശ്യം ശക്തമായി ഉന്നയിച്ച് രംഗത്തെത്തയിട്ടുണ്ട്.


