ജലീല്‍ രാജിവെക്കുന്ന പ്രശ്‌നമില്ല, സിപിഎം നിലപാടാണത്; എംവി.ഗോവിന്ദന്‍
തിരുവനന്തപുരം: നയതന്ത്ര പാഴ്‌സൽ വഴി മത ഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നത് എൻഐഎ ആസ്ഥാനത്ത് പുരോഗമിക്കുന്നതിനിടെ മന്ത്രിയുടെ രാജിക്കായി മുറവിളികൂട്ടി പ്രതിരക്ഷം. മന്ത്രിസഭ പിരിച്ചുവിടണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മന്ത്രിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ മന്ത്രിക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രിയെ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമാണ്. ജലീൽ അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ജലീൽ മന്ത്രി സ്ഥാനം രാജിവയ്ക്കണം. ജലീൽ സ്വയം രാജിവച്ചില്ലെങ്കിൽ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സെക്രട്ടേറിയറ്റ് കുറ്റവാളികളുടെ അഭയകേന്ദ്രമായി മാറിയെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.
അതേസമയം, മന്ത്രി രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചിരിക്കുന്നത്. കേസിലെ മുഖ്യകണ്ണി വി.മുരളീധരനാണെന്നും അനിൽ നന്പ്യാരും ഇതിന്റെ ഭാഗമാണെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. അവരിലേക്കാണ് അന്വേഷണം പോകേണ്ടത്. സ്വർണ്ണം കടത്തിയവരെയും വാങ്ങിയവരെയും കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


