വാമനൻ ചതിയനെന്ന് ആക്ഷേപം; തോമസ് ഐസക് മാപ്പു പറയണമെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: വാമനനെ ചതിയനെന്നു വിളിച്ച മന്ത്രി തോമസ് ഐസക് മാപ്പു പറയണമെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വാമനൻ മഹാവിഷ്ണുവാണെന്നും വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓർമിക്കണമെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
ദശാവതാരങ്ങളിലൊന്നായ വാമനമൂർത്തി ചതിയനാണെന്ന് ഐസക്കിന് പറയാൻ കഴിയുന്നതെന്തുകൊണ്ടാണ്? മഹാവിഷ്ണുവിന്‍റെ അവതാരമാണ് വാമനൻ. കോടാനുകോടി വിശ്വാസികളുടെ കണ്‍കണ്ട ദൈവം. ഐസക്കിനു മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ? എന്നിങ്ങനെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍റെ ചോദ്യങ്ങൾ. തൃക്കാക്കരയിലെ വാമന ക്ഷേത്രത്തിലാണ് ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. തൃക്കാക്കരയപ്പനായ വാമനമൂർത്തിയെ നടുവിൽ പ്രതിഷ്ഠിച്ച് അതിനു മുകളിലാണു വിശ്വാസികൾ ഓണപ്പൂക്കളമിടുന്നത്. വാമനൻ മഹാവിഷ്ണു തന്നെയാണ്. മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

