തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച 33കാരനാണ് മരിച്ചത്. നെടുമങ്ങാട് ആനാട് സ്വദേശിയാണ്. ഇന്നലെ ആശുപത്രിയിൽ നിന്ന് കടന്നു കളഞ്ഞ ഇദ്ദേഹത്തെ തിരികെ എത്തിച്ചിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്ന് അദ്ദേഹം ഡിസ്ചാർജ് ആവാനിരുന്നതായിരുന്നു. അദ്ദേഹത്തിൻ്റെ രണ്ട് കൊവിഡ് ടെസ്റ്റുകളും നെഗറ്റീവ് ആയിരുന്നു.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് കൊവിഡ് ഐസൊലേഷൻ വാർഡായ, ഡീലക്സ് പേ വാർഡിൽ ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരനെ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. അധികൃതർ തന്നെ താഴെയിറക്കിയ ഇദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ ആത്മഹത്യ കാരണം സംബന്ധിച്ചോ, ആരോഗ്യ നില സംബന്ധിച്ചോ ആശുപത്രി അധികൃതർ ഒദ്യോഗിക വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല.
ഇന്നലെയാണ് കൊവിഡ് ബാധിതനായ ഇദ്ദേഹം ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നുകളഞ്ഞത്. കൊവിഡ് രോഗികൾക്ക് ധരിക്കാൻ നൽകുന്ന വസ്ത്രത്തോടെ ആനാട്ടെ വീട്ടു പരിസരത്തെത്തിയ ഇദ്ദേഹത്തെ നാട്ടുകാർ തടയുകയായിരുന്നു. അധികൃതരെത്തി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇദ്ദേഹത്തിൻ്റെ രണ്ട് കൊവിഡ് പരിശോധന ഫലങ്ങൾ നെഗറ്റീവാണെന്നും ഡിസ്ചാർജ് ചെയ്യാൻ ഇരുന്നതാണെന്നുമാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊവിഡ് രോഗിയുടെ ആത്മഹത്യാ ശ്രമം.




